Publish Date: Fri, 29 Mar 2019 (12:53 IST)
Updated Date: Fri, 29 Mar 2019 (13:00 IST)
തൊടുപുഴ: തൊടുപുഴയിൽ രണ്ടാനച്ഛന്റെ ക്രൂര മർദ്ദനത്തിനിരയായ ഏഴു വയസുകാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു. വെന്റിലേറ്റർ ഉപയോഗിച്ചാണ് ഇപ്പോൾ കുട്ടിയുടെ ജീവൻ നിലനിർത്തുന്നത്. തലക്കും ശ്വാസ കോശത്തിനും അതീവ ഗുരുതരമായ പരിക്കേറ്റ നിലയിലാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തലയോട് തകർന്നതിനാൽ അടിയന്തര ശസ്ത്രക്രിയക്ക് കുട്ടിയെ വിധേയമാക്കിയിരുന്നു. ആന്തരിക രക്തസ്രാവം തുടരുന്നതിനാൽ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. അടുത്ത 48 മണിക്കൂർ നിർണായകമാണ് എന്ന് ഡോക്ടർമാർ വ്യക്തമാക്കി.
രണ്ടാനച്ഛനും അമ്മയും പുറത്തുപോയി വന്നപ്പോൾ ഇളയ കുട്ടി സോഫയിൽ മൂത്രമൊഴിച്ചിരുന്നു. ഇതിനെ കുറിച്ച് മൂത്ത മകനായ ഏഴു വയസുകാരനോട് ചോദിച്ചപ്പോൾ കൃത്യമായ ഉത്തരം നൽകാത്തതാണ് രണ്ടാനച്ഛന്റെ ക്രൂര മർദ്ദനത്തിന് കാരണം. കുട്ടിയെ നിലത്തിട്ട് ഇയാൾ തലക്കും നെഞ്ചിലും പല തവണ ചവിട്ടിയതായി കുട്ടിയുടെ അമ്മ പൊലീസിൽ മൊഴി നൽകി.
കുട്ടിയെ ഇയാൾ മുൻപും മർദ്ദിക്കാറുണ്ടായിരുന്നു എന്നും യുവതി പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. പത്ത് മാസം മുൻപാണ് കുട്ടികളുടെ പിതാവ് മരിക്കുന്നത്. തടർന്ന് തിരുവന്തപുരം സ്വദേശിയായ 35കരനെ യുവതി വിവാഹം കഴിക്കുകയായിരുന്നു. ഇയാൾ മദ്യത്തിനിനും മയക്കു മരുന്നിനും അടിമയായിരുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ട്.