Publish Date: Wed, 31 Oct 2018 (14:25 IST)
Updated Date: Wed, 31 Oct 2018 (14:30 IST)
കൊച്ചി; ക്യാമ്പസുകളിലെത്തി വ്യാജ റിക്രൂട്ട്മെന്റ് നടത്തി ജോലി നൽകാമെന്ന് പറഞ്ഞ് പണവുമായി മുങ്ങുന്ന ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. നേമം മുക്കുനട രജനി നിവാസില്‍ ശങ്കര്‍, ഭാര്യ രേഷ്മ എന്നിവരെയണ് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്.
എറണാകുളത്തെ മൂന്നോളം ക്യാമ്പസുകളിൽ ഇവർ വ്യാജ റിക്രൂട്ട്മെന്റ് നടത്തിയിരുന്നു. 152ഓളം പേരിൽ നിന്നും ഒന്നര ലക്ഷത്തോളം രൂപയാണ് ഇവർ തട്ടിയെടുത്തത്.എം ജി റോഡില്‍ 'കണ്‍സെപ്റ്റീവ്' സ്ഥപനം തുടങ്ങി ഇതിന്റെ പേരിലാണ് തട്ടിപ്പ് നടത്തുന്നത്. ഓണ്‍ലൈന്‍ സൈറ്റില്‍ പരസ്യം നല്‍കിയാണ് തട്ടിപ്പ്.
എച്ച് ആര്‍, അക്കൗണ്ട്സ് വിഭാഗങ്ങളിൽ ജോലി വാഗ്ധാനം ചെയ്ത് ക്യാമ്പസുകളിലെത്തി ദമ്പതികൾ അഭിമുഖം നടത്തും. പിന്നീട് ബാങ്ക് അക്കൗണ്ട് തുറക്കാനെന്ന പേരില്‍ 1000 രൂപ അപേക്ഷകരില്‍ നിന്ന് വാങ്ങുകയുമാണ് ചെയ്തത്. തുടർന്ന് കൊച്ചി വിമാനത്താവളത്തിൽ എത്തി അപേക്ഷകരെ വീഡിയോ കോൾ ചെയ്ത് തങ്ങൾ മലേഷ്യക്ക് പോവുകയാണെന്ന് പറഞ്ഞ് മുങ്ങുകയാണ് പതിവ്.
സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങൾ ഇവർ സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടാകാം എന്നാണ് പൊലീന്റെ അനുമാനം ഇരുവരെയും പൊലീസ് കോടതിയിൽ ഹാജരാക്കി. ശങ്കറിനെ കോടതി റിമാൻഡ് ചെയ്യുകയും രേഷ്മയെ താൽകാലിക ജാമ്യത്തിൽ വിട്ടയക്കുകയുമായിരുന്നു.