Publish Date: Thu, 21 Apr 2022 (15:15 IST)
Updated Date: Thu, 21 Apr 2022 (15:18 IST)
ഐപിഎല്ലിലെ കരുത്തരെന്ന വിശേഷണമുണ്ടെങ്കിലും പതിനഞ്ചാമത് ഐപിഎൽ സീസണിൽ പോയന്റ് ടേബിളിലെ അവസാന നിരയിലാണ് മുംബൈ,ചെന്നൈ ടീമുകളുടെ സ്ഥാനം. 6 മത്സരങ്ങൾ പൂർത്തിയായപ്പോൾ ഒരു വിജയം പോലും സ്വന്തമാക്കാൻ മുംബൈയ്ക്കായിട്ടില്ല. ഇന്ന് കൂടി തോൽവി ഏറ്റുവാങ്ങിയാൽ ഐപിഎൽ ചരിത്രത്തില്‍ ആദ്യമായി 7 തുടര്‍തോൽവികളോടെ സീസൺ തുടങ്ങിയ ടീമെന്ന നാണക്കേടാണ് മുംബൈയെ കാത്തിരിക്കുന്നത്.
അതേസമയം ഒരു കളിയിൽ മാത്രം വിജയിച്ചാണ് ചെന്നൈയുടെ വരവ്. ചെന്നൈക്കെതിരെ കളിച്ച 32 മത്സരങ്ങളിൽ 19ലും വിജയം മുംബൈയ്ക്കൊപ്പമായിരുന്നു എന്നത് മാത്രമാണ് മുംബൈയ്ക്ക് ആശ്വസിക്കാനുള്ളത്. എന്നാൽ സീസണിലെ ഫോം പരിശോധിക്കുമ്പോൾ ചെന്നൈ വിജയിക്കാനാണ് സാധ്യത കൂടുതൽ.
ഓപ്പണിങ്ങ് നിരയിൽ നായകൻ രോഹിത് ശർമയും ഇഷാന്ത് കിഷനും ഫോമിലല്ല എന്നതാണ് മുംബൈയുടെ തലവേദന. ബുമ്രയ്ക്ക് പിന്തുണ നൽകാൻ മികച്ചൊരു ബൗളിങ് നിരയില്ല എന്നതിനാൽ ബാറ്റ്സ്മാന്മാരുടെ മികച്ച പ്രകടനങ്ങളായിരിക്കും മുംബൈ വിജയിക്കുന്നതിൽ നിർണായകമാവുക. തകര്‍ത്തടിക്കുന്ന ദക്ഷിണാഫ്രിക്കന്‍ കൗമാര വിസ്‌മയം ഡെവാള്‍ഡ് ബ്രെവിസും എവര്‍ഗ്രീന്‍ സൂര്യകുമാര്‍ യാദവും മാത്രമാണ് മുംബൈയ്ക്ക് പ്രതീക്ഷ നൽകുന്നത്.