Publish Date: Tue, 03 Aug 2021 (07:55 IST)
Updated Date: Tue, 03 Aug 2021 (07:59 IST)
ലോകത്തെ മുഴുവന്‍ നടുക്കിയ കൊറോണ വൈറസിന്റെ ഉത്ഭവം ചൈനയില്‍ നിന്നാണെന്ന് യുഎസ് റിപ്പബ്ലിക്കന്‍ റിപ്പോര്‍ട്ട്. ചൈനയിലെ ലാബുകളില്‍ നിന്ന് തന്നെയാണ് വൈറസ് പൊട്ടിപുറപ്പെട്ടതെന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്. തിങ്കളാഴ്ചയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നത്. വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബില്‍ നിന്നാണ് വൈറസിന്റെ ഉത്ഭവമെന്ന് ഈ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നു. യു.എസ്, ചൈനീസ് വിദഗ്ധരുടെ സഹായവും യു.എസ് ധനസഹായവും ഉള്ള വുഹാന്‍ ലാബ് മനുഷ്യരെ ബാധിക്കുന്ന തരത്തില്‍ കൊറോണ വൈറസിനെ പരിഷ്‌കരിക്കാന്‍ ശ്രമിച്ചുവെന്നും എന്നാല്‍ അത്തരം വിവരങ്ങള്‍ മറച്ചുവെച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊറോണ വൈറസിന്റെ ഉത്ഭവത്തെ കുറിച്ചും രോഗവ്യാപനത്തെ കുറിച്ചും വിശദമായ അന്വേഷണം വേണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം കോവിഡിന്റെ പുതിയ വകഭേദം വുഹാനിൽ നിന്നാണ് ചോർന്നതെന്ന വാദത്തെ ചൈന നിഷേധിച്ചു. കോവിഡ് വൈറസ് ചോർന്നതിന് പ്രധാനമായും രണ്ട് സാധ്യതകളാണ് രഹസ്യാന്വേഷണ ഏജൻസികൾ കണക്കു കൂട്ടുന്നത്. വുഹാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനരികിലുള്ള മത്സ്യ മാർക്കറ്റിൽ നിന്നോ ലബോറട്ടറിയിൽ നിന്ന് മനപൂർവമല്ലാതെയോ വൈറസ് പടർന്നതാകാം എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 2019 സെപ്തംബർ 12-ന് മുമ്പാണ് ഇത് സംഭവിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.