Publish Date: Mon, 15 Jun 2020 (12:24 IST)
Updated Date: Mon, 15 Jun 2020 (12:26 IST)
‘എം എസ് ധോണി ദി അൺ ടോൾഡ് സ്റ്റോറി' എന്ന സിനിമയിലൂടെ ധോണിയുടെ ജീവിതകഥ ആരാധകരുടെ ഹൃദയത്തിലേക്ക് കൂടി പകർത്തിയ അതുല്യ കലാകാരൻ സുശാന്തിൻറെ മരണ വാർത്തയുടെ ഞെട്ടലിൽ നിന്ന് ആരാധകരും സിനിമാലോകവും ഇനിയും ഉണർന്നിട്ടില്ല. ധോണി റാഞ്ചിയിൽ നിന്നെത്തി ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ ആയെങ്കിൽ സുശാന്ത് ബോളിവുഡിൽ ചേക്കേറിയത് പട്നയില്‍ നിന്നാണ്. ഏക്താകപൂറിൻറെ ടെലിവിഷൻ പരമ്പരകളിലൂടെ സുശാന്ത് സിനിമയിൽ സ്വന്തമായൊരിടം കണ്ടെത്തി. മാധ്യമങ്ങളിൽ നിന്നും വിവാദങ്ങളിൽ നിന്നും സുശാന്ത്, ധോണിയെ പോലെ തന്നെ അകന്നുനിന്നു.
ധോണിയുടെ ബാറ്റിങ് ശൈലിയെ ആഴത്തിൽ പഠിച്ചാണ് സുശാന്ത്, ധോണിയായി സിനിമയിൽ ജീവിച്ചത്. ഒരു ദിവസം 325 തവണയെങ്കിലും ധോണിയുടെ ഹെലികോപ്റ്റർ ഷോട്ട് താരം പരിശീലിച്ചിരുന്നു. സിനിമയിലെ ക്ലൈമാക്സ് സീനിലെ ധോണിയുടെ സിക്സർ പോലും 2011-ലെ ക്രിക്കറ്റ് വേൾഡ് കപ്പിലെ ധോണിയുടെ ഹെലികോപ്റ്റർ ഷോട്ടിനു സമാനമായിരുന്നു.
ഓഫ് സ്റ്റംപിനും മിഡ് വിക്കറ്റിലും വരുന്ന പന്തുകളെ ധോണി അതിവേഗം ഹെലികോപ്റ്റർ ഷോട്ടിലൂടെ പായിക്കുന്നത് പോലെ സുശാന്തും സിനിമയിൽ പന്തുകളെ അതിർത്തി കടത്തിയിരുന്നു.