Publish Date: Thu, 30 Jul 2020 (20:40 IST)
Updated Date: Thu, 30 Jul 2020 (19:55 IST)
മലയാള സിനിമയ്ക്ക് ഭരതൻ ടച്ച് ഇല്ലാതായിട്ട് 22 വർഷം തികയുകയാണ്. മലയാളത്തിലും തമിഴിലുമായി നാല്പതോളം സിനിമകൾ ചെയ്ത അദ്ദേഹത്തിനായി എം ടിയും ലോഹിതദാസും ജോൺപോളും പത്മരാജനും ഒക്കെ തിരക്കഥ എഴുതി നൽകി. മോഹൻലാലിൻറെ താഴ്‌വാരവും കമൽഹാസന്റെ തേവർ മകനുമെല്ലാം ഭരതൻറെ മാന്ത്രിക സ്പർശത്താൽ പിറന്നതാണ്. അതുപോലെതന്നെ ഭരത് ഗോപിയുടെയും നെടുമുടി വേണുവിന്റെയും പ്രതാപ് പോത്തൻറെയും കരിയറിലെ മികച്ച സിനിമകൾ ഭരതൻ എന്ന സംവിധായകന്റെ ഒപ്പമായിരുന്നു.
നെടുമുടി വേണുവിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്ത 'ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം' എന്ന ചിത്രം എത്ര കണ്ടാലും മതിവരാത്ത സിനിമയാണ്. അമരവും കാതോട് കാതോരവും പാഥേയവും മമ്മൂട്ടിക്കൊപ്പം ഭരതൻ ചെയ്ത സിനിമകളാണ്.
സ്കൂൾ ഓഫ് ഫൈൻ ആർട്സിൽ നിന്നും ഡിപ്ലോമ നേടിയ ഭരതൻ കലാ സംവിധായകൻ ആയാണ് സിനിമയിലെത്തിയത്. പിന്നീട് 1975ൽ പത്മരാജന്റെ തിരക്കഥയിൽ 'പ്രയാണം' എന്ന സിനിമയാണ് ഭരതൻ ആദ്യമായി സംവിധാനം ചെയ്തത്.
തൻറെ അമ്പത്തിരണ്ടാം വയസ്സിൽ ഈ ലോകത്തോട് വിടപറയുമ്പോൾ മലയാള സിനിമയ്ക്ക് നഷ്ടമായത് ഇനിയും എത്രയോ അത്ഭുത സിനിമകൾ കൂടിയാണ്.
കെ ആർ അനൂപ്
Publish Date: Thu, 30 Jul 2020 (20:40 IST)
Updated Date: Thu, 30 Jul 2020 (19:55 IST)