നേതാക്കളെല്ലാം പ്രചാരണവുമായി വയനാട്ടിൽ; പ്രവർത്തിക്കാനളില്ല; പരാതിയുമായി യുഡിഎഫ് നേതാക്കൾ, തിരുവനന്തപുരത്തെ പ്രചരണ മേല്‍നോട്ടം രമേശ് ചെന്നിത്തലയ്ക്ക്
തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മേൽനോട്ടം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരിട്ട് ഏറ്റെടുക്കും.
കോൺഗ്രസ് പ്രവർത്തകർ പ്രചാരണത്തിൽ വിട്ടു നിൽക്കുന്നുവെന്ന ആക്ഷേപവുമായി കൂടുതൽ യുഡിഎഫ് സ്ഥാനാർത്ഥികൾ. തിരുവനന്തപുരം സ്ഥാനാർത്ഥി ശശി തരൂരിനും, പാലക്കാടെ സ്ഥാനാർത്ഥി വികെ ശ്രീകണ്ഠനും പിന്നാലെ കോഴിക്കോട്ടെ സ്ഥാനാർത്ഥി എംകെ രാഘവനും രംഗത്ത്. നേതാക്കളെല്ലാം വയനാട്ടിലാണെന്നും പ്രവർത്തിക്കാനാളില്ലെന്നുമാണ് എംകെ രാഘവന്റെ പരാതി. ഇതേ തുടർന്ന് ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖിനോടും, കെസി അബുബിനോടും കെപി അനിൽകുമാറിനോടും കൂടുതൽ ശ്രദ്ധിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മേൽനോട്ടം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരിട്ട് ഏറ്റെടുക്കും. പാലക്കാട്ടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കെ ശങ്കരനാരായണനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ തിരുവനന്തപുരം മണ്ഡലത്തിലെ പ്രധാന നേതാക്കളുമായി ചർച്ച നടത്തും.
ശശി തരൂരിന്റെ പരാതിയെ തുടർന്നാണ് നടപടി.നേതാക്കൾ പ്രചാരണത്തിൽ സഹായിക്കുന്നില്ലെന്നായിരുന്നു തരൂരിന്റെ പരാതി. ഈ കാര്യം ഉന്നയിച്ച് തരൂർ ഹൈക്കമാൻഡിനു കത്തയച്ചിരുന്നു.